തൊഴിലിടത്തിലെ ലിംഗനീതി

Homeചർച്ചാവിഷയം

തൊഴിലിടത്തിലെ ലിംഗനീതി

പി.ഇ.ഉഷ

സ്റ്റിസ് രഞ്ജന്‍ ഗോഗോയ്  ആണ് നീതി യുടെ കാവലാള്‍ എന്ന് കരുതിയിരിക്കെ ആണ് അദ്ദേഹത്തിന്നെതിരെ ലൈംഗിക പീഡന പരാതി വരുന്നത് .ഇരയായ സ്ത്രീയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു . അവര്‍ സുപ്രീം കോടതിയിലെ ജീവനക്കാരിയായിരുന്നു.അവരുടെ കുടുംബത്തെ നന്നായി ഉപദ്രവിച്ചു. അങ്ങനെ യൊക്കെ  ചെയ്യുമ്പോഴും ഈ പരാതി വ്യാജമാണെന്ന പ്രചാരണവും വലിയ തോതില്‍ നടക്കുന്നണ്ടായിരുന്നു. തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്ക് അഭിമാനത്തോടെ തൊഴിലെടുത്തു ജീവിക്കാന്‍ ഉള്ള  അവകാശങ്ങങ്ങള്‍ക്കായുള്ള മാര്‍ഗ രേഖകള്‍ പുറപ്പെടുവിച്ചത് സുപ്രീം കോടതിയായിരുന്നു.അത് 1996 ലായിരുന്നു വിശാഖ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. അതിനു ശേഷം ദശാബ്ദങ്ങള്‍ക്കു ശേഷമാണ് POSH (Prevention of sexual harassment at work place) വരുന്നത്, 201 3 ല്‍. തൊഴില്‍ ചെയ്തു ജീവിക്കുന്ന സ്ത്രീകള്‍ അരക്ഷിതമായി പൊരുതി ക്ഷീണിച്ചു കഴിഞ്ഞു പോരുന്ന അവസ്ഥകള്‍. സുപ്രീം കോടതി പുറപ്പെടുവിച്ച വൈശാഖ മാര്‍ഗ നിര്‍ദേശങ്ങള്‍ വലിയ പ്രാധന്യത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

അഭിമാനത്തോടെയുള്ള സുരക്ഷിതമായ തൊഴിലിടം ഇന്ത്യന്‍ സ്ത്രീക്ക് യാഥാര്‍ഥ്യമാകുന്നു വെന്ന പ്രതീതിയുണ്ടായി .ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അടിസ്ഥാനമായ കേസ് അതിലേറെ ശ്രദ്ധേയമായ ഒന്നാണ്. രാജസ്ഥാനിലെ ബന്‍വാരിദേവിയുടെ കേസ് ..അവരെ അവരുടെ തൊഴില്‍ സ്ഥലത്തു വെച്ച് ബലാല്‍ സംഗം ചെയ്തു വെന്ന കേസ് .അതിപ്പോഴും കോടതിയില്‍ വിധി കാത്തു കിടക്കുകയാണ്. തൊഴിലിടത്തിലെ സുരക്ഷാ സംബന്ധിച്ച കേസിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായത്.

വിശാഖ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി സുപ്രീംകോടതി കൃത്യമായി  അവലോകനം ചെയ്തു കൊണ്ടിരുന്നു. സംസ്ഥാന ഭരണത്തലവന്മാര്‍ക്ക് നിരന്തരം സര്‍ക്യൂലര്‍ വന്നുകൊണ്ടിരുന്നു. കൊല്ലവസാനം എല്ലാവരും കറക്കിക്കുത്തി ഫോര്‍മാറ്റ് പൂരിപ്പിച്ചുകൊടുത്തു കോടതിയെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു.  അതേസമയം ഇത് നടപ്പാക്കാന്‍ വിശേഷിച്ചും ഇന്‍റേണല്‍ കമ്മറ്റി രൂപീകരിക്കുന്ന കാര്യത്തിലടക്കം വലിയ അലംഭാവം ഉണ്ടായിരുന്നു. ആരും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള കമ്മിറ്റി ഉണ്ടാക്കാന്‍ ധൈര്യപെട്ടില്ല എന്ന് മാത്രമല്ല എന്നാല്‍ ഞാന്‍ ഇപ്പോള്‍ കാണിച്ചുതരാം എന്നമട്ടില്‍ കുറ്റാരോപിതന്‍റെ സ്വന്തക്കാരെകൊണ്ടും ബന്ധുക്കാരെക്കൊണ്ടും യൂണിയന്‍ കാരെക്കൊണ്ടും കമ്മറ്റി ഉണ്ടാക്കി പേടിപ്പിച്ചു കളഞ്ഞു.  മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം ആണധികാരത്തിന്‍റെ മുന്നില്‍ തോറ്റുതൊപ്പിയിട്ടു .നമുക്ക് എന്ത് സുപ്രീം കോടതി .നമ്മള്‍ തന്നെ നമ്മുടെ കോടതി എന്ന് ആണധികാരം ഒപ്പുവെച്ചു നെഞ്ച് വിരിച്ചു. പരാതികൊടുത്ത പെണ്ണുങ്ങള്‍ ഏതൊക്കെയോ മാളത്തില്‍ ഒളിച്ചു, ജീവച്ഛവമായി മറുപരാതികള്‍ കൊണ്ട് പൊറുതിമുട്ടി.അങ്ങനെയൊക്കെ വിശാഖയുടെ വര്‍ത്തമാനങ്ങള്‍ .ഇത് അട്ടിമറിച്ചിടാന്‍ നടത്തിയ ആണധികാരഗവേഷണങ്ങള്‍ക്ക് പൊതു സ്വഭാവമുണ്ടായിരുന്നു.അത് അങ്ങ് സുപ്രീം കോടതിതൊട്ടു ഇങ്ങു ഇവിടത്തെ സാധാരണ ഒരു കുഞ്ഞു സംസ്ഥാന ഓഫീസ് വരെ  ഒരേ സ്വഭാവം പുലര്‍ത്തി. മറ്റെന്തിനേക്കാളും ഏകതാനത ഉള്ളത് ലിംഗപരമായ അതിക്രമങ്ങള്‍ക്കാണല്ലോ. അതായത് ഒന്നാമത് സ്ഥാപിക്കാന്‍ പോകുന്നത് അങ്ങനെ ഒരതിക്രമം നടന്നിട്ടില്ല, നടന്നാല്‍ തന്നെ അത് ലൈംഗിക മല്ല , ഇനി .ഒരു സമ്മതിച്ചാല്‍ തന്നെ ആ കുറ്റാരോപിതന്‍ അല്ല ചെയ്തത് .അടുത്തത് കുറ്റാരോപിതന്‍ , ലളിതന്‍ ,നിഷ്കളങ്കന്‍, കുടുംബസ്ഥന്‍ ,ലിംഗതുല്യതക്കായ് അക്ഷീണം പരിശ്രമിക്കുന്നവന്‍ .മറുവശത്ത് പരാതിക്കാരി, അഹംകാരി, ദുര്‍നടപ്പ് സംശയിക്കപ്പെടുന്നവള്‍, ജോലിചെയ്യാത്തവള്‍, കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ നോക്കാത്തവള്‍ വേഷഭൂഷാദി കള്‍  സ്വീകാര്യമല്ലാത്ത രീതിയില്‍ അണിയുന്നവള്‍ .അങ്ങനെ കെട്ടുകഥകള്‍ കുറെ പടച്ചു വിടാന്‍ പ്രത്യേക സംവിധാനം തന്നെ ഉണ്ടാകും.ഇന്‍റേണല്‍ കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുള്ള ആശയവിനിമയത്തില്‍ ഇപ്പോഴും കേട്ടിട്ടുള്ള ഒരുകാര്യം ഒരു പ്രതിനിധി വേണം ‘ഒരു വലിയ ദ് ഉള്ള ആള് വേണ്ട നമ്മള്‍ക്കു മാനേജ് ചെയ്യാന്‍ പറ്റുന്ന ആള് വേണം’ .ഒന്ന് ഒപ്പിച്ചു കൊടുക്കണം .റിപ്പോര്‍ട്ട് ഒക്കെ എഴുതിക്കൊടുക്കുകയും വേണം.പ്രശ്നമുണ്ടാകാത്ത രീതിയില്‍ .

ലിംഗതുല്യതക്കായി കയറു പൊട്ടിക്കുന്നതിലല്ല കാര്യം സാമാന്യ ജനങ്ങള്‍ക്ക് ലിംഗതുല്യതക്കായി  ഉണ്ടായിട്ടുള്ള അത്യാവശ്യ സംവിധാങ്ങള്‍ അതിന്‍റെ ആത്മാവ് കളയാതെ മര്യാദക്ക് വൃത്തിയിലും വെടുപ്പിലും കൊണ്ട് നടക്കുന്നതിലാണ്.കേരളത്തില്‍ പരാതികൊടുത്തിട്ടുള്ള സ്ത്രീകളുടെ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചാല്‍ അറിയാം അവരുടെ പരാതിയാനന്തര അനുഭവങ്ങള്‍.ഇത് ഏറെ കുറെ ഫോര്‍മല്‍ സെക്ടര്‍ . ഇന്‍ഫോര്‍മല്‍ സെക്ടറിന്‍റെ പറയണ്ട. നടപ്പാക്കുന്നു വെന്നാര്  നോക്കുന്നു. തൊഴില്‍ സംഘടനകളുടെ ശ്രദ്ധയില്‍പെട്ടിട്ടുള്ള ഒരു സംഘടനയുമില്ലല്ലോ. ഇത് പുരുഷനെതിരായ നിയമമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നുണ്ട് എന്ന് കാണാം .യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തനം കൂടുതല്‍ ആഹ്ലാദകരമാക്കുന്ന സുഗമമാക്കാനുള്ള ഒരു നയമാക്കി വളര്‍ത്തിക്കൊണ്ട് വരേണ്ടതിനു പകരം പുരുഷന് ഭീതിയുണ്ടാക്കുന്ന തരത്തില്‍ വളച്ചൊടിക്കപ്പെടുകയാണ്. തൊഴിലുമായി ബന്ധപ്പെട്ടുള്ള സംഘടനകള്‍ അവരുടെ ഇക്കാര്യത്തിലെ പരിമിതി മറികടക്കേണ്ടതുണ്ട് .അവിടെയാണ് അവരുടെ ലിംഗതുല്യത സംബന്ധിച്ച നയം വ്യക്തമാക്കേണ്ടത്.

(പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത്  പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയില്‍ പ്രവര്‍ത്തിച്ചു . സ്ത്രീകളുടെയുംകുട്ടികളുടെയും ആദിവാസികളുടെയും അവകാശ സംരക്ഷണത്തിനായി ദീര്‍ഘകാലമായി പോരാടുന്നു.  കേരള മഹിള സമഖ്യ സൊസൈറ്റി   (കെ.എം.എസ്.എസ് ) ഡയറക്ടറായിരുന്നു  . തൊഴിലിടത്തിലെ സ്ത്രീ പീഡനത്തിനെത്തി രായ പോരാട്ടത്തില്‍ പി.ഇ.ഉഷയുടെ കേസ് ഒരു നാഴികക്കല്ലായിരുന്നു.

COMMENTS

COMMENT WITH EMAIL: 0